Tuesday, 29 April 2025

സ്വപ്നം പോലെ ഒരു ഉദ്ഘാടനം..

കടത്തിന്‍റെ മുകളില്‍ കടം കയറി പണ്ടാറമടങ്ങി നില്‍ക്കുന്ന എന്‍റെ മുന്നിലെ അവസാന പിടി വള്ളിയായിരുന്നു ഭാര്യയുടെ കഴുത്തിലെ രണ്ടര പവന്‍റെ താലിമാല......! 

അവളത് ഊരിയെടുത്ത് എന്‍റെയീ ഉള്ളം കയ്യിലേക്ക് വെച്ച് തരുമ്പോള്‍ വേദനയോടു കൂടി ഒന്നേ പറഞ്ഞുള്ളൂ , ഈ ബിസിനസ്സും കൂടി പൊളിഞ്ഞിട്ടിങ്ങോട്ട് വന്നാല്‍ നിങ്ങള്‍ക്കിനി ഊരി തരാന്‍ ആ കാണുന്ന അയല് കെട്ടിയ കയറ് മാത്രമേ ബാക്കിയുള്ളൂ എന്ന്.

അവള്‍ ചൂണ്ടി കാണിച്ച അയല്  കെട്ടിയ കയറ് ഞാനൊന്ന് നോക്കി . തലക്ക് മുകളില്‍ കറങ്ങുന്ന ഫാനിലേക്കും നോക്കി......!

ഒരു നെടുവീര്‍പ്പ് മാത്രമുതിര്‍ത്ത് പണ്ട പണയ ബാങ്കിലേയ്ക്ക് വിഷാദനായി ഞാന്‍ നടന്നു.

പണയം വച്ച് കിട്ടിയ കാശില്‍ നിന്ന് കുറച്ചെടുത്ത് കടയുടെ അഡ്വാന്‍സ് കൊടുത്തു. ബാക്കി കാശിന് കടയിലേക്കുള്ള സാധനങ്ങളെടുത്തു.

എല്ലാം കഴിഞ്ഞ് തിരിച്ച് പോവുമ്പോള്‍ നേരം സന്ധ്യയായിരുന്നു.

വീട്ടിലേക്ക് കയറുമ്പോള്‍ കണ്ടത് , ഒഴിഞ്ഞ കഴുത്തുമായി നിലവിളക്കേന്തി നടന്ന് വരുന്ന എന്‍റെ പ്രിയ പത്നിയെയാണ്.

കോലായിലേക്ക് കയറി ഞാനവളോട് ചോദിച്ചു , ഇങ്ങനെ ഒഴിഞ്ഞ കഴുത്തുമായി നടക്കാതെ നിനക്കാ സിന്ദുവിന്‍റെ കടയില്‍ നിന്ന് ഒരു റോള്‍ഡ് ഗോള്‍ഡിന്‍റെ മാല വാങ്ങി  താലി അതില്‍ കോര്‍ത്തിട്ട് നടന്നൂടെ എന്ന്. 

അതിനുള്ള ഉത്തരം ദഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു. 

ആ ഒഴിഞ്ഞ കഴുത്ത് എന്നോടുള്ള പ്രതിഷേധമാണെന്ന് മനസ്സിലാക്കി ഞാന്‍ മുറിയിലേക്ക് നടന്നു.

ഉടുത്തിരുന്ന ഷര്‍ട്ടും മുണ്ടും മാറ്റിയിടുമ്പോള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കല്ല്യാണ ഫോട്ടോയിലേക്ക് ഒരു നിമിഷം  കണ്ണൊന്നുടക്കി.

സര്‍വ്വാഭരണ വിഭൂഷിതയായ അവളുടെ രൂപമതില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു ...!

പിന്നെ മുറ്റത്തേക്കും നോക്കി ഞാനാ കൊലായിലെ പടിയില്‍ കുറേ നേരമിരുന്നു. 

മെല്ലെ എണീറ്റ് മുറിയിലേക്ക് തന്നെ നടന്നു.

അപ്പോഴേക്കും അത്താഴം കഴിച്ച് അവളാ ചുമരിന്‍റെ ഓരം ചേര്‍ന്നുറങ്ങാന്‍ കിടന്നിരുന്നു.

മെല്ലെ ഒരു കൈ കട്ടിലിലൂന്നി അവളുടെ ചെവിയോട് ചുണ്ട് ചേര്‍ത്ത് ഞാന്‍ ചോദിച്ചു , നിനക്കെന്നോട് നല്ല ദേഷ്യമുണ്ടല്ലേ എന്ന്.

അവളതിന് ഉത്തരമൊന്നും തന്നില്ല. 

ഞാന്‍ മെല്ലെ അവളുടെ മുടിയില്‍ തലോടി പറഞ്ഞു , ഇത് പണ്ട് തുടങ്ങിയത് പോലെയൊന്നുമല്ലെടി , എനിക്കറിയാവുന്ന ബിസിനസ്സാണ് , ഇപ്പോ ഈ ഇലക്ട്രിക്കല്‍ വര്‍ക്കിനൊക്കെ വല്ല്യ ഡിമാന്‍റാണ് , കല്ല്യാണത്തിന് മുന്‍പ് ഞാനീ പണിക്കായിരുന്നല്ലോ പോയിരുന്നത് , പോരാത്തതിന് സഹായിയായി സുഗുവും വരുന്നുണ്ട് , ഈ ബിസിനസ്സ് എന്തായാലും വിജയിക്കും , എനിക്കുറപ്പുണ്ട് .

പൊടുന്നനെ എന്‍റെ കൈ തട്ടി മാറ്റി അവള്‍ ഉച്ചത്തില്‍ പറഞ്ഞു,  നിങ്ങളെന്ത് ബിസിനസ്സ് വേണേലും നടത്തിക്കോ , പക്ഷെ ഉദ്ഘാടനംന്നും സ്വീകരണംന്നും പറഞ്ഞ് എന്നെയോ എന്‍റെ വീട്ടുകാരെയോ നിലവിളക്ക് കൊളുത്താനോ  നാട മുറിക്കാനും വിളിച്ചേക്കരുത് , ആള്‍ക്കാരുടെ മുന്നില് തലയയുയര്‍ത്തി നടക്കണം ഞങ്ങള്‍ക്ക് , ഇതിപ്പോ എത്രാമത്തെ ബിസിനസ്സാണ്, ഓരോരുത്തര് എന്നെ കാണുമ്പോ കളിയാക്കി ചോദിക്ക്യാണ് , ഭര്‍ത്താവ് പുതിയ ബിസിനസ്സ് തുടങ്ങിയോ , എന്നാണ് പുതിയ ബിസിനസ്സിന്‍റെ ഉദ്ഘാടനം എന്നൊക്കെ ,നാണക്കേട് കൊണ്ട് തൊലിയുരിഞ്ഞ് പോവുകയാണ് മനുഷ്യന്‍റെ'

തീര്‍ത്തും നിശബ്ദമായിരുന്നു പിന്നീടാ മുറി.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാന്‍. 

പിറ്റേന്ന് പുലര്‍ച്ചെ എണീറ്റ് വാസുദേവ പണിക്കരുടെ അടുത്തേക്ക് പോവുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും വിജയിക്കണമെന്നുള്ള നിശ്ചയദാര്‍ഢ്യമായിരുന്നു മനസ്സില്‍.

കടയുടെ ഉദ്ഘാടനത്തിനുള്ള തീയ്യതിയും സമയവും പണിക്കരുടെ അടുത്ത് നിന്ന് എഴുതി വാങ്ങിച്ചു.

അപ്പോഴേക്കും സഹായി സുഗു ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയെന്നും പറഞ്ഞെന്നെ ഫോണില്‍ വിളിച്ചു. 

പെട്ടിയും കിടക്കയുമായി വന്ന അവനെയും കൂട്ടി ഞാന്‍ കടയിലേക്ക് നടന്നു.

ഒരു കൊച്ചു വീടാണ് ഞാന്‍ കടയായി മാറ്റിയെടുത്തത് . അതുകൊണ്ട് തന്നെ ഒരു മുറിയും, അടുക്കളയും, പൂജാമുറിയും, കുളിമുറിയും ഉള്ള അവിടെ തന്നെ അവന് തത്ക്കാലം താമസിക്കാനുള്ള സൗകര്യവുമൊരുക്കി.
 
അവനെ അവിടെ നിര്‍ത്തിയിട്ട് ഞാന്‍ വീട്ടിലേക്ക് പോയി.

ഉദ്ഘാടനത്തിന്‍റെ കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ അവളൊന്നും മിണ്ടിയില്ല.

കടയൊന്ന് തൂത്ത് വാരി വൃത്തിയാക്കാന്‍ നീയൊന്നെന്‍റെ കൂടെ നാളെ വരുമോന്ന് ചോദിച്ചപ്പോള്‍ മൗനമായിരുന്നു മറുപടി.

ഉദ്ഘാടനത്തിന്‍റെ അന്ന് നിലവിളക്ക് കൊളുത്താനെങ്കിലും നീ വരില്ലേന്ന് ചോദിച്ചപ്പോള്‍ അവള്‍ അടുക്കളയുടെ വാതില്‍ എന്‍റെ മുന്നില്‍ കൊട്ടിയടച്ചു.

പിന്നെ ഒന്നും പറയാനും ചോദിക്കാനും ഞാന്‍ പോയില്ല. 

അല്ലെങ്കിലും ചെയ്ത ബിസിനസ്സിന്‍റെ ഉദ്ഘാടനത്തിന് വേണ്ടി അടിച്ച് തുടച്ച് വൃത്തിയാക്കിയിട്ട കടകള്‍ ഇന്ന് മറ്റാരുടെയൊക്കെയോ കൈകളിലാണ്. 

മഹാന്‍മാരെ കൊണ്ട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യിപ്പിച്ച കടകളൊക്കെയും ഒരു വര്‍ഷം തികയാതെ പൂട്ടിപോയവയാണ്.

പിന്നെന്തിനാണീ വൃത്തിയാക്കലും ഉദ്ഘാടനത്തിന് ക്ഷണിക്കലുമെന്ന് ഞാനോര്‍ത്തുപോയി.

ഇന്നേ വരെ തുടങ്ങിയ ബിസിനസ്സിന്‍റെയൊക്കെയും ഉദ്ഘാടനത്തിന് ആറാമനായും എഴാമനായും മാത്രം തിരി തെളിയിച്ചിരുന്ന എനിക്ക് തന്നെ ഏഴു തിരിയും തെളിയിച്ച് ഈ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കണമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു.

ഉദ്ഘാടനത്തിനുള്ള സാധനങ്ങള്‍ ഒരു പൊതിയിലാക്കി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവള്‍ കണ്ട ഭാവം നടിച്ചില്ല.

ഒരു പുതിയ തുടക്കത്തിലേക്കുള്ള യാത്രയില്‍ മനസ്സ് നിറയെ ശുഭപ്രതീക്ഷകളായിരുന്നു. 

സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി ഞാന്‍ നേരെ കടയിലേക്ക് നടന്നു. 

വീതി കുറഞ്ഞ റോഡിലൂടെ നടന്ന് കടയുടെ മുന്നിലുള്ള വഴിയിലെത്തിയപ്പോള്‍ ഞാനൊരു നിമിഷം അവിടെ സ്തംഭിച്ച് നിന്നു പോയി.

ഇന്നലെ കണ്ടത് പോലെയായിരുന്നില്ല ആ വഴി.

അവിടെ അങ്ങിങ്ങായി കിടന്നിരുന്ന ചപ്പു ചവറുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു....! 

അതിന്‍റെ കൂടെ വളര്‍ന്നിരുന്ന കള പുല്ലുകളെല്ലാം പിഴുത് കളഞ്ഞിരിക്കുന്നു...!

ആശ്ചര്യത്തോടെ നടന്ന് ഞാന്‍ കടയുടെ തൊട്ട് മുന്നിലെത്തി. 

മുന്‍ വശത്തെ വാതിലിന് നല്ല തിളക്കം.....!

അകത്തെ തറയിലും തിളക്കം... !

ചുമരായ ചുമരുകളിലെല്ലാം പുതിയൊരു തെളിച്ചം......!

ആ സമയം ഒരു തോര്‍ത്തു മുണ്ട് തലയില്‍ ചുറ്റി സുഗു എന്‍റെ മുന്നിലൂടെ കടന്ന് പോയി. 

മനസ്സ് നിറഞ്ഞ നന്ദിയോടെ ഞാന്‍ സുഗുവിനെ നോക്കി ചിരിച്ചപ്പോള്‍ ഒരു ചെറുപുഞ്ചിരിയെനിക്ക് തിരികെ സമ്മാനിച്ച്  ധൃതിയിലൊരു ബക്കറ്റുമെടുത്ത് അവന്‍ കുളി മുറിയിലേക്ക് പോയി. 

കയ്യിലുള്ള പൊതി ഞാന്‍ മേശപ്പുറത്ത് വച്ചു. 

ചുമരില്‍ തുടച്ച് വൃത്തിയാക്കി വച്ചിരിക്കുന്ന വലിയ കണ്ണാടിയിലൊന്ന് മുഖം നോക്കി. മുടിയൊന്ന് കോതിയൊതുക്കി ഷര്‍ട്ടിന്‍റെ കോളറൊന്ന് ചേര്‍ത്ത് വച്ച് നിര്‍ത്തി.

പെട്ടെന്നാണ് നെറ്റിയിലൊരു ചുവന്ന പൊട്ട്  കണ്ടത്.....! 

നെറ്റിയില്‍ കൈ തടവിയപ്പോള്‍ ഒന്നും കിട്ടിയില്ല. 

തലയൊന്ന് വെട്ടിച്ച്  നോക്കിയപ്പോള്‍ പൊട്ട് നില്‍ക്കുന്നത് കണ്ണാടിയിലാണെന്ന് മനസ്സിലായി. 

ഒന്നൂടെ കണ്ണാടിക്കരികിലേക്ക് ചെന്ന് ആ പൊട്ട് തൊട്ട് നോക്കി. 

പെണ്ണുങ്ങള്‍ തൊടുന്ന വട്ടത്തിലുള്ള  ചുവന്ന പൊട്ട്.........!

അതു വരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം എന്നില്‍ നിന്ന് പതിയെ മായാന്‍ തുടങ്ങി.

എന്തോ ഒരു ദുസ്സൂചന ഞാന്‍ മണത്തു.

അരികിലുള്ള ഒരു കസേരയിലേക്കങ്ങിരുന്നു ഞാന്‍. മെല്ലെ തറയിലേക്കിരുന്ന് കട്ടിലിന്‍റെ അടിയിലേക്കൊന്ന് പാളി നോക്കി. 

മുറിയില്‍ ഒന്ന് മണം പിടിച്ചു.

ഒരു പ്രത്യേക തരം മണം ആ മുറിക്കുള്ളിലുള്ളത് പോലെ തോന്നി.

അപ്പോഴേക്കും കുളി കഴിഞ്ഞ് ഒരു മൂളിപ്പാട്ടുമായി സുഗു അകത്തേക്ക് കയറി വന്നു. 

എന്‍റെ മുഖഭാവം കണ്ടതും അവന്‍റെ മുഖത്തൊരു പരുങ്ങല്‍...!

കാടു കയറിയ ചിന്തയുമായി ഞാന്‍ കുളിമുറിയിലേക്ക് പോയി. 

പോവും വഴിയില്‍ കണ്ടു , അവന്‍റെ തുണികളെല്ലാം അലക്കി അയലില്‍ വൃത്തിയായി ഉണങ്ങാനിട്ടിരിക്കുന്നത്.....!

കുളിച്ച് കഴിഞ്ഞ് വന്ന് നേരത്തെ കൊണ്ട് വച്ച പൊതി ഞാന്‍ തുറന്നു.

നിലവിളക്കിലേക്കുള്ള എണ്ണയും തിരിയും തീപ്പെട്ടിയും ഫോട്ടോയില്‍ ചാര്‍ത്താനുള്ള മാലയും കയ്യിലെടുത്തു. 

മുപ്പത്തിമുക്കോടി ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് പണിക്കര് കുറിച്ചു തന്ന സമയം നോക്കി കടയുടെ ഉദ്ഘാടനം നടത്താനായി ഞാനാ പൂജാ മുറിയിലേക്ക് വലത് കാല്‍ വച്ച് കയറി. 

അവിടെയുള്ള കാഴ്ച്ച കണ്ട് എന്‍റെ കണ്ണില്‍ ഇരുട്ട് കയറി....!

കയ്യിലുള്ള സാധനങ്ങള്‍ നിന്ന് വിറകൊണ്ടു.

ഫോട്ടോക്ക് മുന്നിലെ സ്റ്റാന്‍ഡിലുള്ള നിലവിളക്കിലതാ ഏഴു തിരികള്‍ തെളിഞ്ഞ് കത്തുന്നു........!

ചുമരില്‍ ചാരി വച്ച ഗുരുവായൂരപ്പന്‍റെ ഫോട്ടോയിലതാ ഒരു തുളസിമാല ചുറ്റി കിടക്കുന്നു......!

പെട്ടെന്നാണ് സ്റ്റാന്‍ഡിലെ ഒരു മൂലയില്‍ എന്തോ തിളങ്ങുന്നത് കണ്ടത്.

അടുത്ത് ചെന്ന് നോക്കി. 

പെണ്ണുങ്ങള്‍ മുടിയിലിടുന്ന രണ്ട് സ്ലൈഡ്......!

ഞാന്‍ അലറി വിളിച്ചു , എടാ സുഗുവേന്ന്. 

ഓടി വന്ന അവന്‍റെ മുഖത്ത് നോക്കി ഒന്നൂടെ ഞാന്‍ അലറി.

തല താഴ്ത്തി നിന്ന് അവന്‍ പറഞ്ഞു , ഞാനവളോട് ഇങ്ങോട്ട് വരണ്ടാന്ന് പറഞ്ഞതാണേട്ടാ , പക്ഷെ അവളത് കേട്ടില്ല. 

ദയനീയമായി ഞാനവനെ നോക്കി.

നിനക്കൊക്കെ മാന്യമായി പെണ്ണ് കെട്ടി ജീവിച്ചൂടെടാ എന്ന് ഞാന്‍  ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു , ഇത്തരം പെണ്ണുങ്ങള് എനിക്കൊരു വീക്ക്നെസ്സായി പോയി എട്ടാന്ന് . 

തനിക്ക് പലയിടത്തും ഇതു പോലുള്ള സെറ്റപ്പുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ എനിക്കവനോട് അറപ്പ് തോന്നി.

കാശിന്‍റെ കാര്യത്തില് തനിക്ക് പ്രത്യേകം ഇളവുണ്ടെന്നവന്‍ എത്ര ലാഘവത്തോടെയാണ് എന്നോട് പറഞ്ഞത്...!

നിസ്സഹായനായി ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി. 

അവന്‍റെ വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടതിന്‍റെ ഇടയിലൂടെ നടന്ന എന്നോടവന്‍ പറഞ്ഞു , ഇവളുമാര് എന്‍റെ അരികില്‍ വന്നാല്‍ പിന്നെ ഭാര്യമാരെ പോലെയാണ് എന്ന് , വീടും പരിസരവും വൃത്തിയാക്കി , എന്‍റെ തുണിയെല്ലാം അലക്കിയിട്ട് , എനിക്ക് കഴിക്കാനുള്ളത് വച്ചുണ്ടാക്കിയിട്ടേ അവര് പോവൂ എന്ന്.

അണപൊട്ടിയൊഴുകാന്‍ തുടങ്ങിയ ദേഷ്യം ഞാന്‍ കടിച്ച് പിടിച്ച് നിന്നു.

തല താഴ്ത്തി അവന്‍ പറഞ്ഞു , പുലര്‍ച്ചെ പോവ്വാന്‍ നേരം ഒരു നൂറു രൂപ ഞാന്‍ കയ്യില്‍ വച്ചു കൊടുത്തിരുന്നു അവള്‍ക്കെന്ന്.

ഞാനവന്‍റെ കണ്ണിലേക്ക് നോക്കി. 

ഈക്കണ്ട പണിയെല്ലാം ചെയ്യുന്നതിന് ഈക്കാലത്ത് നൂറു രൂപക്കാരെയെങ്കിലും വേറെ കിട്ടുമോന്നൊരു ചോദ്യമവന്‍ എന്‍റെ നേര്‍ക്കെറിഞ്ഞ് അകത്തേക്ക് പോയി....!

മോഹങ്ങളും സ്വപ്നങ്ങളും പൊട്ടി തകര്‍ന്നവനെ പോലെ ഞാന്‍ നിന്നു.

ഈ കട അവനെ ഏല്‍പ്പിച്ച് എങ്ങോട്ടെങ്കിലും ഓടി പോയാലോന്ന് ആലോചിച്ചു.

ഈ കട എന്‍റെതാണോ അതോ അവന്‍റേതാണോന്നൊരു നിമിഷം സംശയിച്ചു.

അവനെ ഒരു നിമിഷം പോലും ഇവിടെ വച്ച് പൊറുപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

പക്ഷെ ഞാന്‍ വിളിച്ചിട്ട് വന്ന അവനോടീ കാര്യം എങ്ങനെ പറയുമെന്നെനിക്കറിയില്ലായിരുന്നു. 

പെട്ടെന്നാണ് ഫോണ്‍ ബെല്ലടിച്ചത്. 

നാല് എക്സ്ഹോസ്റ്റ് ഫാനിനുള്ള ഓര്‍ഡറായിരുന്നു ആ വിളി.....! 

കടയിലെ ആദ്യത്തെ കച്ചോടം....!

ഇന്നലെ ഓര്‍ഡര്‍ പിടിക്കാന്‍ പോയപ്പോള്‍ വേണ്ടെന്ന് പറഞ്ഞ ആള് ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ച് ഓര്‍ഡര്‍ തന്നിരിക്കുന്നു........!

സന്തോഷം തോന്നേണ്ട കാര്യമാണെങ്കിലും അതിന് പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍.

ഞാന്‍ അവനോട് പറഞ്ഞു , നീ ഈ എക്സ്ഹോസ്റ്റ് ഫാന്‍ കൊണ്ട് പോയി ഫിറ്റ് ചെയ്ത് കൊടുത്തതിന് ശേഷം എന്നെ വിളിക്കണം . അതിന് ശേഷം നീയിങ്ങോട്ട് വരണോ വേണ്ടയോ എന്ന് ഞാന്‍ പറയാം എന്ന്. 

അവന്‍ ഫാനുമായി പോകുന്നതും നോക്കി ഞാന്‍ ഇരുന്നു. 

പെട്ടെന്നാണ് ഒരു അപരിചിത നമ്പറില്‍ നിന്ന് കാള്‍ വന്നത്. 

അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ നാലു വര്‍ഷം മുന്‍പ് പരിചയപ്പെട്ട ഒരു കമ്പനിയുടെ എം ഡിയായിരുന്നു. 

എന്‍റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചിരിക്കുകയാണ്. 

അവരുടെ കമ്പനിയിലേക്ക് വേണ്ട എല്ലാ ഇലക്ട്രിക്കല്‍ ഐറ്റവും ആവശ്യമുണ്ടത്രേ.....! 

എനിക്ക് ഒന്നും വിശ്വസിക്കാനായില്ല . 

ജീവിതമാകെ ഒരു നിമിഷ നേരം കൊണ്ട് മാറി മറിയുന്നത് പോലെ തോന്നി. 

ഒന്നുമല്ലാതിരുന്ന ഞാന്‍ എന്തൊക്കെയോ ആയതു പോലെ തോന്നി. 

അപ്പോഴേക്കും ജോലി തീര്‍ത്ത് സുഗുവിന്‍റെ കാള്‍ വന്നു.

ഇടറിയ ശബ്ദത്തോടെയാണ് അവന്‍ സംസാരിച്ച് തുടങ്ങിയത്.

ഞാനവനോട് തിരിച്ച് പോരാന്‍ പറഞ്ഞു...!

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് വിളിച്ച അവന്‍  അങ്ങേ തലയ്ക്കല്‍ നിശബ്ദനായി നിന്നത് ഞാനറിഞ്ഞു.

പിന്നെയും പലരും വിളിച്ചു. 

വൈകുന്നേരമാവുമ്പോഴേക്കും ഒരു വര്‍ഷത്തേക്കുള്ള കച്ചവടമാണ് ഉദ്ഘാടന ദിവസം തന്നെ നടന്നത്.....! 

അന്ന് രാത്രിയും എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. 

പിറ്റേന്ന് രാവിലെ ഞാന്‍ നേരത്തെ കടയിലേക്ക് പോയി. 

വഴിയും മുറ്റവും തൂത്തു വാരി വൃത്തിയാക്കിയിരിക്കുന്നത് ഞാന്‍ കണ്ടു.

അയലില്‍ അവനിന്നലെ ഇട്ട വസ്ത്രങ്ങള്‍ അലക്കിയിട്ടിരിക്കുന്നതും കണ്ടു.

തറ നനച്ച് തുടച്ചിരിക്കുന്നു. 

ഞാന്‍ വേഗം കണ്ണാടിക്കരികിലേക്ക് ചെന്നു.

പച്ച നിറത്തിലുള്ള ചെറിയ പൊട്ട്.....!

ഞാന്‍ കൗതുകത്തോടെ അവനെ നോക്കി. 

ഒരു നിഷ്കളങ്കമായ ചിരി സമ്മാനിച്ച് അവന്‍  ജോലിയില്‍ വ്യാപൃതനായി.

എനിക്ക് സുഗുവിനെയോര്‍ത്ത് അത്ഭുതം തോന്നി. അതിനേക്കാളേറെ അവളുമാരെയോര്‍ത്തായിരുന്നു അത്ഭുതം.

ഒരുത്തന്‍റെ കൂടെ അന്തിയുറങ്ങി , നേരം വെളുക്കുന്നതിന് മുന്നെ അവന് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ഒരു നൂറു രൂപയും വാങ്ങി തിരിച്ചു പോവുന്ന അവളുമാരെ എങ്ങനെ നിര്‍വ്വചിക്കണം എന്നെനിക്കറിയില്ലായിരുന്നു. 

കാമമോ സ്നേഹമോ അല്ലെങ്കില്‍ അതിനേക്കാളപ്പുറത്ത് എന്താണ് അവളുമാര്‍ക്കിവനോടെന്നുള്ള ചോദ്യം എന്നെ അലട്ടി.

'ഈശ്വരാ ' എന്നൊന്ന് നീട്ടി വിളിച്ച് എല്ലാത്തിനുമുള്ള ഉത്തരം ഞാനതിലൊതുക്കി.

മുറ്റവും തറയും പിന്നീടുള്ള രണ്ട് ദിവസങ്ങളിലും തൂത്തു വാരി വൃത്തിയാക്കപ്പെട്ടു..... 

അയലില്‍ അലക്കിയിട്ട വസ്ത്രങ്ങളും കാണപ്പെട്ടു.

പക്ഷെ കണ്ണാടിയിലൊട്ടിച്ച പൊട്ടിന്‍റെ നിറവും വലിപ്പവും ആ  നാല് ദിവസവും വിത്യാസപ്പെട്ട് നിന്നു.....! 

അവന് താമസിക്കാനായി ഒരു വീട് ഞാന്‍ വാടകക്കെടുത്ത് കൊടുത്തു.

കട്ടിലും കിടക്കയും പൊതിഞ്ഞ് കെട്ടി അങ്ങോട്ട് താമസം മാറാനായി ഇവിടെ നിന്നിറങ്ങിയ സമയം ഞാനവനോട് മെല്ലെ ചോദിച്ചു ,  അവളെ എനിക്കൊന്ന് കാണാന്‍ പറ്റുമോ എന്ന്..

അതിന് മറുപടിയായി അവന്‍ പൊട്ടിച്ചിരിച്ചു. 

അതാരെന്ന് ഓര്‍ത്തെടുക്കാന്‍ പ്രയാസമുള്ളത് കൊണ്ടാവും ഒരു നിമിഷം ചിന്താമഗ്നനായി നിന്നവന്‍ മുന്നോട്ട് നടന്നത്.

നിരാശയോടെ ഞാന്‍ കടയിലേക്ക് കയറി.

ആ ചുവന്ന പൊട്ട് ഞാന്‍ നിധി പോലെ സൂക്ഷിച്ച് വച്ചു...!

ഞാനറിയാത്ത , എന്നെയറിയാത്ത എന്‍റെ കടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച അവളെ എന്നെങ്കിലും കാണുകയാണെങ്കില്‍ എനിക്ക് പറയണം , 

' നീ വെറും വേശ്യയല്ല പെണ്ണേ , വിശുദ്ധ വേശ്യയാണ് , വിശുദ്ധ വേശ്യ '

Saturday, 19 April 2025

HAPPY EASTER

#happyeaster 💕 വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാം, പ്രതീക്ഷകൾ നിറഞ്ഞ നാളെയെ പടുത്തുയർത്താം... ഏവർക്കും ഉയിർപ്പിന്റെയും പ്രത്യാശയുടെയും, സമാധാനത്തിന്‍റെയും, സന്തോഷത്തിന്‍റെയും ഈസ്റ്റർ ആശംസകൾ...

Saturday, 12 October 2024

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും വിജയദശമി ആശംസകൾ.. അ‍ജ്ഞതയുടെ അന്ധകാരം മാറി അറിവിന്റെ വെളിച്ചം എങ്ങും തെളിയട്ടെ..🪔

Sunday, 18 August 2024

സന്തോഷം

ഒരിക്കൽ ഒരു  അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: "ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്.?"
അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. 

ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ  ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.
പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.
വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി. അതിൽ നിന്നും ലഭിച്ച സന്തോഷവും  താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95% എണ്ണയും വിതരണം ചെയ്യുന്നത് എൻ്റെ സ്ഥാപനത്തിൻ്റെ ചുമതലയായി. മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ സ്റ്റീൽ ഫാക്ടറിയുടെ ഉടമയായി ഞാൻ മാറി. എന്നിട്ടും  എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.. 

അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്: 

ഒരിക്കൽ 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന്  എൻ്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു .
ഉടൻ തന്നെ അത് വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു .
അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസമാണ് ഞാൻ മനസ്സിലാക്കിയത് !
 അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ''നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?" എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു:
 "എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം.  നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം."
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല മറ്റുള്ളവരെക്കൂടി നമ്മളോട് ചേർത്തു പിടിക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ആ കുഞ്ഞിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.. അന്ന് യഥാർത്ഥ സന്തോഷം എന്തെന്ന് ഞാൻ അനുഭവിച്ചു "

Saturday, 17 August 2024

സക്കാത്ത്..✨

"എന്താ  നിന്റെ പണിയൊക്കെ കഴിഞ്ഞില്ലേ , എന്നാ പിന്നെ നിന്നു പരുങ്ങാതെ ഇജ്ജ് അങ്ങടു പൊയ്ക്കോളിൻ "

മൊയ്തൂട്ടി മാപ്പിള ഇത്തിരി ശബ്ദം കൂട്ടി പറഞ്ഞു .


"ഇക്കാ , എനിക്ക് ഒരു രണ്ടായിരം റുപ്പിക കടമായിട്ട്..."

തലയിലെ തട്ടൻ നേരെയാക്കി കുറച്ചു ജാള്യതയോടെ മൈമുനാ ചോദിച്ചു.


" ഇനിയും പണമോ , എത്രയായി എനിക്ക് തിരിച്ചു തരാൻ.വല്ല കണക്കും ഉണ്ടോ..? ഭർത്താവിന് ചികിത്സ എന്നു പറഞ്ഞു കുറേ വാങ്ങി , അങ്ങേരു മരിച്ചപ്പോൾ അതു ഞാൻ എഴുതി തള്ളി. മോളുടെ ചികിത്സാ , മോന്റെ പഠനം , പിന്നെ മഴക്കാലം, പട്ടിണി , പലിശക്കാർ അതൊക്കെ പറഞ്ഞ് എത്രയായി വാങ്ങിയത.  അയ്ഞ്ചിന്റെ തുട്ടുപോലും ഇനി തരില്ല ,  തിരിച്ചു തരാനുള്ളതിന്റെ പങ്കു കിഴിച്ചിട്ടേ ഇനി കൂലി പോലും തരൂ. അല്ലേലും ഉച്ചയാവുമ്പോ വന്നു ബൈകുന്നേരത്തിനു മുന്നേ പോണ നിനക്ക് എന്തിനാ കൂലി തരണേ .

നിന്റെ സ്ഥാനത്തു പണ്ടേ തന്നെ വേറെ പെണ്ണിനെ നിർത്തേണ്ടതാ ,എന്റെ ബീവിയുടെ നിർബ്ബന്ധം ഒന്നുമാത്രമാണ് നിന്നെ പറഞ്ഞു വിടാത്തത് ."

മൊയ്തൂട്ടി മാപ്പിള കയർത്തുകൊണ്ട് എഴുന്നേറ്റു .


"മോളെ ഡോക്ടറെ ഒന്നു കാട്ടണം , പിന്നെ നാളെ നോമ്പു തുടങ്ങുവല്ലേ ഇന്നു വൈകുന്നേരത്തെ കഞ്ഞിക്കു പോലും ഒന്നും ഇല്ലാ..."

അതു പറയുമ്പോൾ മൈമുനാന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..


"ഹേയ്, നീ പൊയ്ക്കോ , പോയിട്ടു വേണം എനിക്ക്‌ നിസ്കരിക്കാൻ "


മാപ്പിളയുടെ ക്രൂരമായ വാക്കുകൾ അദ്ധേഹത്തിന്റെ ബീവി അകത്തെ മുറിയിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു .


     മൈമുന മുറ്റത്തു കൂടി ഇറങ്ങി നടക്കുമ്പോൾ അവർ പിറകിൽ നിന്നും പതിയെ വിളിച്ചു..


"മൈമുനാ , ഇതു കുറച്ച് അരിയാണ്.. ഇക്ക അറിയേണ്ടാ! ലേശം പോലും മനുഷ്യത്വം ഇല്ലാത്തോനാ ,

 നാളെ നോമ്പു തുടങ്ങുവല്ലേ നീ ഇതെങ്കിലും കൊണ്ടുപോയി മക്കൾക്ക് കഞ്ഞി ബച്ച് കൊടുക്ക്, ഇന്നാ ഒരു ഇരുപത് റുപ്പിയയും ഉണ്ട് , എന്റെ കയ്യില് ഇതിൽ കൂടുതൽ ഒന്നുമില്ല നിനക്ക് തരാൻ ." പഴയ ചങ്ങാതിയോട് രഹസ്യമായി പരിഭവം പറയുമ്പോൾ , വർഷങ്ങൾ ഹൃദയങ്ങളെ ഒന്നായി തീർത്ത സൗഹൃദം രണ്ടു മുഖങ്ങളിലും അതുപോലെ തന്നെ തെളിഞ്ഞു കാണാമായിരുന്നു.


    " ഉമ്മാ ,നാളെ നോമ്പു തുടങ്ങുവല്ലേ , ഇക്കൊല്ലം മുതൽ ഞാനും നോമ്പെടുക്കണുണ്ടുമ്മാ.."

നിസാമിന്റെ ആകാംഷ നിറഞ്ഞ വാക്കുകൾക്ക് മൈമുന കൈകൊണ്ട് ഒരു എതിർപ്പു പ്രകടിപ്പിച്ചു .

" വേണ്ട മോനേ , ആകെപ്പാടെ നിന്റെ വയറുനിറയണത്  പള്ളിക്കൂടത്തിൽ പോകുമ്പോൾ മാത്രമാണ് ,ഉച്ചക്കഞ്ഞിയും കൂടി നീ കഴിക്കാതിരുന്നാൽ ബൈകിട്ട് എന്തു തന്നു ഈ ഉമ്മാ നിന്റെ വയറു നിറക്കും .നീ കുഞ്ഞല്ലേ., അടുത്ത വർഷം തൊട്ട് നോമ്പെടുത്തോ.."


" കഴിഞ്ഞ വർഷവും ഉമ്മാ ഇതു തന്നാ പറഞ്ഞത് , ഇത്തവണ ഞാൻ സമ്മതിക്കില്ല. ഞാനേ ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല, അഞ്ചാം ക്ലാസ്സിലായി ,ദേ എന്റെ മസ്സിൽ കണ്ടില്ലേ ."


കൈമടക്കി പിടിച്ച് നിൽക്കുന്ന അവനെ കണ്ട് ഉമ്മയ്ക്കും ഇത്താത്തയ്ക്കും ചിരി വന്നെങ്കിലും ഉമ്മയുടെ ഖൽബു മുഴുവൻ വിങ്ങലായിരുന്നു. നാളെയെക്കുറിച്ചുള്ള വേവലാതി ആയിരുന്നു...


രാവിലത്തെ നിസ്കാരത്തിനു ശേഷം ഒരു ഗ്ലാസ് കട്ടൻ ചായയുമായി ഉമ്മ നിസാമിന്റെ അടുക്കൽ ചെന്നു .

"ഇന്നാ മോനേ, നീ ഇതു കുടിയ്ക്ക് "


" എനിക്കു വേണ്ട ,

നോമ്പെടുക്കണെന്ന് ഞാൻ നേരു പറഞ്ഞതാണ് "

ചെറു ചിരിയോടെ അവൻ ഉമ്മയോടു പറഞ്ഞു .

    അവൻ പതിവുപോലെ സ്കൂളിലേക്കു നടന്നു.. ഉമ്മയുടെ കണ്ണിലൂടെ നോക്കുമ്പോൾ അവന്റെ മുഖത്തിന് നല്ല ക്ഷീണമുണ്ട്.

" ഈ കുട്ടി ഒന്നും കഴിക്കാതെ, എന്താവുമോ എന്തോ ?

ഇന്നാ പെണ്ണേ നീ കഴിക്ക് , നിനക്ക് മരുന്നു കഴിക്കാനുള്ളതാ ,എന്നിട്ടു വേണം എനിക്ക് വേലയ്ക്ക് പോകാൻ ."

കട്ടിലിൽ കിടക്കുന്ന സൈനുവിന്റെ അരികിൽ ഇരുന്ന് ഉമ്മ പറഞ്ഞു.


" ഉമ്മ....... ഞാൻ ചിന്തിക്കുവാ , സത്യത്തിൽ പടച്ചോൻ ഉണ്ടോ !! അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ നമുക്കു മാത്രം എന്താ ഈ ഗതിയാക്കി തന്നത്.??

ഒരു അപകടത്തിൽ വാപ്പായെ കൊണ്ടുപോയി , വാപ്പായുടെ സൈക്കിളിന് പിറകിൽ ഇരുന്ന ഞാനും ജീവിത കാലം മുഴുവൻ ഈ കിട്ടലിൽ എഴുന്നേൽക്കാത്ത ശരീരമായി ഇങ്ങനെ , ഒരു നേരം ഭക്ഷണം തരാൻ ഉള്ള ഗതി പോലും നമുക്ക് തരാത്ത പടച്ചോൻ .... സത്യത്തിൽ അങ്ങനെ ഒരാൾ ഇല്ല , അല്ലേ..!!

അതു പറയുമ്പോൾ സൈനുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..


"പടച്ചോൻ ഉണ്ട് മോളേ.., നമ്മുടെ കണ്ണുനീരും വേദനയും എല്ലാം അവൻ കാണുന്നുണ്ട് !! ഇതൊക്കെ അവന്റെ പരീക്ഷണങ്ങൾ മാത്രമാണ് , നമുക്കു മുന്നിലും അവൻ വരും .

നിനക്ക് ഇപ്പോൾ സംസാരിക്കാനും, കൈകാലുകൾ ചലിപ്പിക്കാനും ഒക്കെ കഴിയുന്നില്ലേ.!! എല്ലാ നേരവും എന്തെങ്കിലുമൊക്കെ കഴിക്കാനും നമുക്ക് സാധിക്കുന്നില്ലേ. പക്ഷേ അതു പോലും ഇല്ലാത്ത എത്ര പേർ ഈ ലോകത്ത് ഉണ്ട് ."

ഉമ്മ ഇളം പുഞ്ചിരിയോടെ മകളോടു പറഞ്ഞു.


     വൈകുന്നേരം ആയപ്പോൾ നിസാം സ്കൂൾവിട്ട് വീട്ടിലെത്തി. അവന്റെ മുഖത്ത് പ്രത്യേകിച്ച് നോമ്പെടുത്തതിന്റെ  ക്ഷീണമൊന്നും ഉമ്മയ്ക്ക് കാണുവാൻ കഴിഞ്ഞില്ല .

നോമ്പുതുറ നേരമായപ്പോൾ ഉമ്മ അവന്റെ അടുക്കൽ വന്നു പറഞ്ഞു .

"വേഗം പള്ളിയിലേക്കു ചെല്ല് , ഇന്ന് ഒന്നും കഴിക്കാത്തതല്ലേ.. അവിടെ  എന്തെങ്കിലും പലഹാരം കഴിക്കാൻ ഉണ്ടാവും, ഒന്നും ഇല്ലാത്തവനെപ്പോലെ ബഹളം കാട്ടരുത് ,അവർ തരുന്നത് മാത്രം സന്തോഷത്തോടെ വാങ്ങണം..' എന്നിട്ട് അവർക്ക് നന്ദി പറയണം "


" ശരി ഉമ്മാ ,ഞാൻ പോയിട്ട് വരാം "

വിശപ്പിന്റെ വിളികൊണ്ടാണോ എന്നു അറിയില്ല അല്പം വേഗത്തിൽ അവൻ പളളിയിലേക്കു നടന്നു.. പള്ളിയുടെ മുന്നിൽ എത്തിയപ്പോഴേ പത്തിരിയുടേയും കോഴിയിറച്ചിയുടേയും ഗന്ധം അവന്റെ അകത്തേക്ക് ഒഴുകിയെത്തി.. പലരും ഓരോ പൊതിയുമായി പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു .

അവൻ അകത്തേക്കു ചെല്ലുമ്പോഴേയ്ക്കും പൊതികളെല്ലാം ആളുകൾക്ക് കൊടുത്തു , തീർന്നു കഴിഞ്ഞിരുന്നു.


"മോനേ നിസാമേ , ഇജ്ജ് എന്താ ബൈകിയത്. എല്ലാം തീർന്നൂലാ.."


" ഞാൻ ... ഞാൻ ഉമ്മയോട് അല്പം സംസാരിച്ചു നിന്നതാ ,

സാരമില്ല ഉസ്താദേ.. ഞാൻ വീട്ടിൽ പോയി കഴിച്ചോളാം "

നിഷ്കളങ്കമായ ശബ്ദത്തിൽ അവൻ പറഞ്ഞു..

"അനസേ ,നിന്റെ ഒരു പൊതി ഇവനു കൊടുക്കാമോ, നിനക്ക്‌ വീട്ടിൽ പോയിട്ടായാലും കഴിക്കാല്ലോ "

അടുത്തു കൂടി പോയ ഒരു ബാലനോട് ഉസ്താദ് പറഞ്ഞു. അതൊന്നും കേട്ടില്ല എന്ന ഭാവത്തിൽ ആ ബാലൻ വീട്ടിലേക്കു ഓടി..


" നീ ഇവിടെ നിൽക്ക്, എന്റെ പൊരേന്റെ അടുത്തുള്ള അസീക്കാക്കു കൊടുക്കാൻ ഞാൻ ഒരു പൊതി എടുത്തു വച്ചിട്ടുണ്ട് , ഞാൻ അത് എടുത്തു വരാം "

അടുത്തുള്ള ഒരു മേശ വലുപ്പിൽ നിന്നും ഉസ്താദ് ഒരു പൊതിയെടുത്ത് അവനു കൊടുത്തു. അവൻ ഉസ്താദിനെ നോക്കി ചിരിച്ച് , നന്ദി പറഞ്ഞ് പൊതിയുമായി പുറത്തേക്ക് ഇറങ്ങി നടന്നു..


     " ശരീരം മരവിക്കുന്നേ , ആരുമില്ലേ ഈ വൃദ്ധന് ഒരു പിടി അന്നം തരാൻ ,എന്റെ ദൈവമേ വിശപ്പിന് ഇത്രയും വേദനയുണ്ടോ .. ഞാൻ ഇപ്പോൾ മരിക്കും..!! ഒരു തുള്ളി, ഒരു തുളളി ആഹാരം "

റോഡിലൂടെ പോകുന്ന പല രൂപങ്ങൾക്കു മുന്നിൽ കരഞ്ഞുകൊണ്ട് കൈ നീട്ടുന്ന ഒരു പ്രായം ഏറെയായ മനുഷ്യനെ അവൻ അവിടെ കണ്ടു.. അവൻ തന്റെ കയ്യിൽ ഇരുന്ന ഭക്ഷണപ്പൊതി ഒന്നുകൂടി നെഞ്ചോടു ചേർത്തു  പിടിച്ചു രണ്ടു മീറ്റർ ദൂരം മുന്നോട്ടു നടന്നു... തിരിഞ്ഞുനോക്കുമ്പോൾ തളർന്നു വീഴാറായ വൃദ്ധന്റെ കണ്ണുകൾ അവനെ തന്നെ വിളിക്കും പോലെ തോന്നി. പതിയെ അവൻ ആ മനുഷ്യന്റെ അരികിൽ എത്തി..


കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ അയാളുടെ മുഖം താടിരോമങ്ങൾ നിറഞ്ഞതായിരുന്നു. മുടി ഒരു ഭ്രാന്തനെപ്പോലെ ജഡകൂടിയതായിരുന്നു..

ശരീരം മുഴുവൻ അഴുക്കുപിടിച്ച് ആരു കണ്ടാലും അറയ്ക്കുന്ന രൂപത്തിൽ., അവൻ ആ മനുഷ്യന്റെ അരികിൽ ഇരുന്നു.. തന്റെ കയ്യിൽ ഇരുന്ന ഭക്ഷണപ്പൊതി തുറന്നു മുന്നിൽ വച്ചു .ഭക്ഷണം കണ്ടപ്പോഴേ ആ വൃദ്ധന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. ആർത്തിയോടെ അതിലേക്ക് കൈ അടുപ്പിച്ചിട്ട് അയാൾ അവന്റെ മുഖത്തേക്ക് നോക്കി .

" നോമ്പാണല്ലേ., നീയും എന്നെപ്പോലെ പട്ടിണി ആയിരിക്കും, ബാ നമുക്ക് ഒരുമിച്ച് കഴിക്കാം.."

 അയാൾ അവനോടു പറഞ്ഞു.

അവൻ ആ പൊതിയിൽ നിന്നും ഒരു പത്തിരി പേപ്പറിൽ പൊതിഞ്ഞ് കീശയിലാക്കിയിട്ട് പറഞ്ഞു ." ഇത് എന്റെ ഉമ്മായ്ക്കും ഇത്താത്തയ്ക്കും,

എനിക്ക് തരാതെ ഈ ദിനം വരെ അവർ ഒന്നും കഴിച്ചിട്ടില്ല "


" നീ കഴിക്ക് മോനേ..."

ആ വൃദ്ധൻ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.. ഒരു പൊതിയിൽ വീണ രണ്ടു കൈപ്പത്തികളിൽ ഒന്നു വൃത്തിയുള്ളതും, മറ്റൊന്നു അഴുക്കു പൂണ്ടതും ആയിരുന്നു.." ഒന്നു വെളുത്തതും മറ്റൊന്നു കറുത്തതും ആയിരുന്നു... പക്ഷേ, മുഖത്തെ ഭാവങ്ങൾ മുഴുവൻ ആശ്വാസത്തിന്റേത് ആയിരുന്നു... അവിടെ വൃത്തിയെ ആരും അളന്നില്ല , രുചിയെ ആരും തിരഞ്ഞില്ല..

ഭക്ഷണശേഷം നന്ദി സൂചകമായി അയാൾ അവനെ നോക്കി ചിരിച്ചു.. ആ മനുഷ്യനോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്കു പോയി .


   " ഉമ്മാ.. ഇന്നാ, ഇതു നിങ്ങൾക്കു വേണ്ടി കൊണ്ടു വന്നതാണ് "

ഏറെ സന്തോഷത്തോടെ കീശയിൽ നിന്നും എടുത്തു ഉമ്മയുടെ മുന്നിലേക്കു നീട്ടി.. ഉമ്മയുടെ മുഖം ഇന്ന് പതിവിലും അധികം സന്തോഷം നിറഞ്ഞതായിരുന്നു.


" നീ പള്ളിയിൽ നിന്നും കഴിച്ചോ..? ഉമ്മാന്റെ മോന്റെ വിശപ്പു മാറിയായിരുന്നോ.."

ഉമ്മ അവന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു..


അവൻ വഴിയിൽ നടന്നതെല്ലാം ഉമ്മയോടും ഇത്താത്തയോടും പറഞ്ഞു .

"എന്താണെന്നറിയില്ല ഉമ്മാ.. ഇന്ന്  അൽപം കഴിച്ചപ്പോഴേ  വയറു നിറഞ്ഞു.. അതു മാത്രമല്ല.., ഇതുവരെ കഴിക്കാത്ത അത്രയും രുചിയും ആയിരുന്നു "

പ്രസന്നമായ മുഖത്തോടെ നിസാം പറഞ്ഞു..


" നന്നായി മോനേ.., നമുക്ക് ഉള്ളതിൽ നിന്നും അൽപം മറ്റുള്ളവർക്കും കൊടുക്കണം.. ആ  നീ പോയി കുളിച്ചിട്ടു വാ... നിനക്ക് വെള്ളേപ്പോം ആട്ടെറച്ചീം തരാം "

ഏറെ സന്തോഷം നിറഞ്ഞ ഉമ്മയുടെ മുഖം കണ്ട് അവൻ അത്ഭുതത്തോടെ തിരക്കി

"എവിടുന്നാണ് ഉമ്മാ..? "


    കുറച്ചു നേരം മുന്നേ  മൊയ്തൂട്ടി മാപ്പിളയും ബീവിയും ഇവിടെ വന്നിരുന്നു...


"മൈമുനാ..... എന്താണെന്നറിയില്ല..,

നോമ്പുതുറന്നിട്ട്  ഭക്ഷണം കഴിക്കാൻ ഇരുന്നിട്ട് എന്റെ ഖൽബിന് ഒരു സമാധാനോം ഇല്ലാ... പാത്രത്തിലേക്കു നോക്കുമ്പോൾ അതിലു നിന്റേം പിള്ളേരുടേം കരയണ മുഖങ്ങളാണ്...

ആടും ,കോയിയും എല്ലാം നിറയെ വിളമ്പി വച്ചു.. പക്ഷേങ്കിൽ അതിനെല്ലാം നിന്റെ വിയർപ്പിന്റെ ഗന്ധം പോലെ, അതിലെല്ലാം നിന്റെ കണ്ണുനീർ കലർന്നതു പോലെ. പടച്ചോന്റെ ഓരോരോ ചോദ്യങ്ങൾ ചെവീല് ഇങ്ങനെ മുഴങ്ങുവാ..." മൊയ്തൂട്ടി .. നീ എന്നെ ഓർക്കാറുണ്ടോ..?"


  പളളിയിൽ ഒത്തിരി ഭക്ഷണം ഞാൻ കൊടുക്കാറുണ്ട്.. പണവും, പണ്ടവും കൊടുക്കാറുണ്ട്.. പക്ഷേ... അവിടെയെല്ലാം എന്റെ പേരിന്റെ സ്ഥാനം നോട്ടീസ് ബോർഡിൽ ഒന്നാമതാകണം എന്ന ലക്ഷ്യം മാത്രമായിരുന്നു .

നീ എന്നോടു മോളുടെ ചികിൽസക്കും, അന്നത്തിനും വേണ്ടി കുറച്ചു പണം ചോദിച്ചിട്ട് തരാഞ്ഞതും മറ്റാരും പ്രശംസിക്കില്ലല്ലോ എന്ന ചിന്തയായിരിക്കാം.. പക്ഷേ പടച്ചോൻ വന്നു ഓരോ ചോദ്യങ്ങൾ ചോദിച്ചപ്പോൾ എനിക്ക് ഉത്തരങ്ങൾ പറയാനില്ല.. ഇതു നീ ചോദിച്ച പണത്തിന്റെ പത്തിരട്ടി ഉണ്ട്, നോമ്പു മുഴുവൻ ആവശ്യമുള്ള ഭക്ഷണ സാധനങ്ങളും.. ഇനിയും നിന്നെ ഞാൻ സഹായിക്കും  ഖൽബറിഞ്ഞു മാത്രം.."

മൊയ്തൂട്ടി മാപ്പിള അതു പറയുമ്പോൾ ശരീരം മുഴുവൻ വെട്ടി വിയർക്കുന്നുണ്ടായിരുന്നു....


  " നീ ഇന്നു പകൽ മുഴുവൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പലഹാരങ്ങൾ നിനക്കു കൂടി അവകാശപ്പെട്ടതാണ് "


ഈ രണ്ടു പാത്രങ്ങൾ ഇവിടെ ഏൽപ്പിച്ച് അവര് യാത്രയായി...


"മോളേ സൈനു ,നീ രാവിലെ ഉമ്മാനോടു ചോദിച്ചില്ലേ..!! പടച്ചോൻ ഉണ്ടോയെന്ന്, ഇപ്പോൾ നിനക്ക് മനസിലായില്ലേ,

 നമ്മുടെ കഷ്ട്ടപ്പാടുകൾ അറിയുന്ന പടച്ചോൻ നമ്മുടെ കൂടെത്തന്നെ ഉണ്ടെന്ന് " ഉമ്മയുടെ വാക്കുകളിൽ നന്ദിയുടെ ഈണം കലർന്നിരുന്നു .

സൈനു ആകാംക്ഷയോടെ ഉമ്മയെ നോക്കി .കയ്യിൽ ഒരു തോർത്തുമായി നിസാം പുറത്തേക്ക് നടന്നു .പെട്ടെന്നു തന്നെ തിരിച്ച് അകത്തേയ്ക്കു കയറി വന്നു...


"അല്ലുമ്മാ.. എനിക്കൊരു സംശയം.. വഴിയിൽ വച്ച് ഞാൻ കണ്ടത് .... നമ്മുടെ പടച്ചോനെ ആയിരിക്കുമോ .....?"


അതു പറയുമ്പോൾ അവന്റെ കുഞ്ഞു ശരീരത്തിലെ ഇളം രോമങ്ങൾ ഉണർന്നെഴുന്നേറ്റു.. ആകാക്ഷയാൽ മൂന്നു ഹൃദയങ്ങളും അതിവേഗത്തിൽ മുഴങ്ങുവാൻ തുടങ്ങി...

Wednesday, 14 August 2024

സ്വാതന്ത്ര്യ ദിനാശംസകൾ

നമ്മുടെ പൂർവ്വീകരായ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിത്തന്നതാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം..🇮🇳 ആ സ്വാതന്ത്ര്യ ഇന്ത്യയുടെ കാവലാളാകുക നമ്മൾ, ഉത്തരവാദിത്വമുള്ള
പൗരന്മായി നാം നമ്മുടെ ഇന്ത്യയെ വർണ്ണാഭമാക്കുക..!! രാജ്യം സ്വാതന്ത്ര്യത്തിന്റെ 77-ം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു...💕 #IndiaIndependenceDay 🇮🇳
#77thindependanceday #JaiHind